ചാത്തന്നൂർ: തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികൾ ഉച്ചഭാഷിണി പ്രചാരണം നടത്തിയതിലൂടെ സർക്കാർ ഖജനാവിലെത്തിയത് 12 കോടിയിലധികം രൂപ.
വാഹനങ്ങളിൽ ഉച്ചഭാഷിണി ഉപയോഗിച്ച് പ്രചാരണം നടത്തിയതിന്റെ പെർമിറ്റ് (അനുമതി ) നുള്ള ഫീസായി ലഭിച്ചതാണ് ഈ തുക. ഒരു ദിവസം ഉച്ചഭാഷിണി പ്രചാരണം നടത്തുന്നതിനുള്ള പെർമിറ്റ് ഫീസ് 750 രൂപയാണ്. മിക്കവാറും സ്ഥാനാർഥികൾ ഏറ്റവും കുറഞ്ഞത് രണ്ട് ഉച്ചഭാഷിണി പ്രചാരണം നടത്തിയിട്ടുണ്ട്.
കേരളത്തിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ 23576 വാർഡുകളിലായി 75632 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്. ഇവർ രണ്ടു ദിവസം വീതം ഉച്ചഭാഷിണി പ്രചാരണം നടത്തിയാൽ തന്നെ 11,34,48000 രൂപയാകും.
ജില്ലാ, ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർഥികൾ ഒന്നിലധികം വാഹനങ്ങളിൽ മൂന്ന് ദിവസത്തിലധികം ഉച്ചഭാഷിണി ഉപയോഗിച്ച് പ്രചാരണം നടത്തിയിട്ടുണ്ട്. കൃത്യമായ കണക്ക് ലഭിക്കുമ്പോൾ ഇത് 12 കോടിയിലധികമായി മാറും.